Saturday, January 18, 2014

!!!!!

അസ്തമയ സൂര്യന്‍ അങ്ങ് ദൂരെ സമുദ്രോപരിതലത്തിന് 
തൊട്ടുമുകളിലെത്തിയിരിക്കുന്നു....
പതിയെ താണുതുടങ്ങി.
അത് ചൂണ്ടിക്കാട്ടി പറഞ്ഞു
കണ്ടോ..
പകുതി താണ സൂര്യന്റെ
ചുമപ്പ് ഛായം
ചെറുതായി പടര്‍ന്നിരിക്കുന്നു.
വെള്ളം തട്ടിയിട്ടാണത്.....


നിലാപ്രഭയില്‍
കടല്‍പാലത്തിന് തറ്റത്തെ
ജലോപരിതലത്തിലൂടെ 
അതിവേഗം നീങ്ങുന്നത്
ശ്രദ്ധയില്‍പ്പെടുത്തി ചോദിച്ചു 
അതെന്താണെന്നറിയാമോ...?
ഇല്ല...!
നീര്‍നായക്കൂട്ടം
വെള്ളത്തില്‍ തൊട്ടുകളിക്കുകയാണ്.......


നീലാകാശത്ത് 
ഒറ്റക്ക്
തെളിഞ്ഞ് കത്തുന്ന 
മഞ്ഞവെളിച്ചം ചൂണ്ടി പറഞ്ഞു
അത് നക്ഷത്രമല്ല, 
സൂക്ഷിച്ച് നോക്കിയേ, അത് കണ്‍ചിമ്മുന്നില്ല......


തൊട്ടരികിലിരുന്ന് 
ദൂരകാഴ്ചകളില്‍
അഭിരമിക്കുന്നെന്ന് 
വരുത്തിതീര്‍ക്കാന്‍
വൃഥാ ശ്രമിക്കുന്നു അവള്‍

കയ്യകലത്തില്‍
ചുറ്റിസഞ്ചരിച്ചിട്ടും 
എന്റെ മനസ്സിന്റെ
അപഥസഞ്ചാരം 
കാണാന്‍ കഴിയുന്നില്ലല്ലോ
എന്ന ദു:ഖത്തോടെ ഞാനും 
ഒരേ രേഖയിലെ
ഒരിക്കലും
കൂട്ടിമുട്ടാത്ത രണ്ടറ്റങ്ങള്‍.....


(ഓര്‍മ്മകള്‍, കോഴിക്കോട് ബീച്ചിലിരുന്ന് പണ്ടെങ്ങോ ഒരുമിച്ചെണ്ണിയ തിരകളുടെ കണക്കെടുപ്പിന് പിന്നാലെയാണ്)

Saturday, August 17, 2013

മായാമുഖി

വിജനമായ വീഥി
ചരിഞ്ഞ് ചാറുന്ന 
ചാറ്റല്‍ മഴ.
സന്ധ്യയും 
പടര്‍ന്ന് പൂത്ത വാകയും
ഇരുള്‍ വീഴ്ത്തുന്ന വഴിയേ
അരിച്ച് നീങ്ങുന്നൊരു
പേടകം.

ഉള്ളില്‍, നിറയുന്ന
കൃത്രിമ ചൂടിന്‍
രസംനുകര്‍ന്ന്,
പരസ്പരം ആത്മാവിന്റെ 
നഗ്നതയോളം 
ഇറങ്ങിച്ചെല്ലാന്‍
കൊതിച്ചവര്‍ ,
ആത്മഭാഷണത്തില്‍.

പൂര്‍വ്വ ജന്മ ഇഴയടുപ്പം.
അലിയുന്ന ഉയിരുകളുടെ 
ആന്ദോളനം.
കഥകളുടെ കെട്ടഴിയുന്നു.

തീക്ഷ്ണാനുഭവങ്ങളുടെ 
നീറ്റലുകള്‍ക്ക്
ശമനമേകാനാവാതെ
നിസ്സഹായനായി 
വിദൂരതയിലേക്ക് 
കണ്ണ് പായിച്ചപ്പോള്‍,
കാറ്റില്‍ ഇതളടര്‍ന്ന
വാകകളുടെയും
സങ്കടപ്പെയ്ത്ത്.

മൗനം കണ്ണീരൊപ്പുന്നു.

അധികം നീണ്ടില്ല
അടുത്ത കവലയില്‍ 
കാത്ത നിന്നൊരു
അപ്രതീക്ഷിത ട്വിസ്റ്റ്.

മിന്നലായ് മുന്നില്‍
മിന്നിതെളിഞ്ഞൊരു
ചുവന്ന പൊട്ട്.

കാലമരുന്നു
ഞെരിഞ്ഞ് നില്‍ക്കുന്നു പേടകം.

അനുവാദം ചോദിക്കാതെ 
കടന്ന് കയറിയോള്‍
കതക് തുറന്ന മഴയിലേക്ക്.

പലവഴികളിലൊന്നിലൂടെ 
നടന്ന് നീങ്ങി,
തിരിഞ്ഞ് നോക്കാതെ.

അവള്‍, മായാമുഖി
ഒരു ജന്മം ഓര്‍മ്മിച്ച് 
രസിക്കാന്‍(നരകിക്കാന്‍)
ഒരു യാത്ര സമ്മാനിച്ച്
മറഞ്ഞവള്‍.

Sunday, August 4, 2013

"നീ കളവാണ്"

'എനിക്കാരെയും വിശ്വാസമില്ല'
കാതില്‍, എങ്ങും തൊടാതെയുരുവിട്ട
ജല്‍പ്പനത്തിന്റെ 
അലയൊലികള്‍
നിലയ്ക്കുന്നില്ല..

നീ കളവാണ് 
കണ്ണില്‍ നോക്കാതെയുള്ളാ 
പിറുപിറുക്കല്‍ 
ഉറപ്പിക്കുന്നു
നീ കളവാണുച്ചരിച്ചതെന്ന്

പക്ഷെ ഒന്നും തിരിച്ച് പറഞ്ഞില്ല
പതിവ് പോലെ 
മൗനത്തെ കൂട്ടു പിടിച്ചു
പറയണമെന്നുണ്ടായിരുന്നു..

ഈ നിമിഷം
എന്നെയും നിന്നെയും 
തൊട്ട് നീങ്ങുതൊരേ കാറ്റ്
തണലേകുതൊരേ, തരു
അകലമിട്ടിരിക്കുതോ 
ഒരേ ചാരുബെഞ്ചില്‍
മഥിക്കുന്ന ചിന്തകളും
ഒന്നുതന്നെ
ഉയരുന്ന മിടിപ്പിനും
ഒരേതാളം
ഈ നിമിഷത്തെ 
നീ വിശ്വസിക്കുന്നോ
നുള്ളി നോക്കൂ
നിന്നെയല്ല, എന്നെ

നീ കളവാണ്
മനസ്സിന്റെ പോക്ക്
മറച്ച് വെച്ച്
മറ്റെന്തോ 
പറഞ്ഞ് ഫലിപ്പിക്കാന്‍
പാടുപെടുന്നൊരു
പെരും കളവ്.

കണ്ണാടി മറച്ച് പിടിച്ച് 
മുഖം നോക്കുന്നോള്‍.
എന്നാലതിലെന്നെ
കാണിക്കാന്‍
കാരണത്തിന്റെ 
മേമ്പൊടി തേടുന്നോള്‍

മുന്നില്‍ വന്ന്
കുസൃതിയോടെ
അതിലേറെ സ്‌നേഹത്തോടെ
കണ്ണിറുക്കികാണിക്കുമ്പോള്‍
ഇരുകണ്ണുമടച്ച 
സ്വയം ഇരുട്ടിലേക്ക് 
ഊളിയിടുന്നോള്‍

രക്ഷയില്ല
കെട്ട്പിണഞ്ഞ രണ്ട്
നിഴലുകളുടെ ഉന്മനാദനൃത്തം
ആ ഇരുട്ടിലും 
ഏഴഴകോടെ
തെളിയും 
നീ കളവാണെ്
പിന്നെയും പിന്നെയും
ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും....

സമം- ഒരു സൗഹൃദദിന ചിന്ത

മുറിഞ്ഞ് മുറിഞ്ഞ്
പറഞ്ഞ് തീര്‍ത്തതൊക്കെയും
മനസ്സില്‍ തീരാ
മുറിവുകള്‍ തീര്‍ത്തോ
സുഹൃത്തേ....?

വിത്ത് പാകിയതും
തടമെടുത്തതും
നനവ് പകര്‍ന്നതും
ഞാനല്ല

മുളച്ച് പൊന്തി 
പടര്‍ന്ന്
പന്തലിച്ചപ്പോഴാ
തണല് വീണതറിഞ്ഞേ

വെയില് കൊണ്ട് 
വലഞ്ഞ വര്‍ഷങ്ങള്‍
തണല് തേടി
അലഞ്ഞ കാലങ്ങള്‍

കുളിര് കോരി
തലയ്ക്ക് മീതേക്ക്
ചില്ല ചാഞ്ഞപ്പോ
അരിക് ചേരാന്‍
ആശിച്ചു പോയി

മുറിച്ചു മാറ്റാന്‍ 
മനസ്സനുവദിച്ചില്ല

തിരിച്ചറിയുന്നു
ഉടമയല്ലെന്ന്

നല്‍കിയ
നല്ല നിമിഷങ്ങള്‍
ഉള്ളിലൊതുക്കി
ഇറ്റ് വീഴുന്ന
ഉപ്പ് മഴയില്‍
നനഞ്ഞൊലിച്ച്
തിരിഞ്ഞ് നോക്കാതെ
നടന്ന്് നീങ്ങട്ടെ

കുട്ട് കൂടി നടന്ന
നാളുകള്‍
കാവലായ്
കണക്ക കൂട്ടിയേക്ക്

തിരികെ നല്‍കുന്നു
തീരാ വ്യഥയോടെ

പകരമേകൂ
പഴയ സൗഹൃദം
സമരസപ്പെടലിന്റെ 
ശുദ്ധ സംഗീതം...

Friday, July 26, 2013

കണ്ണാഴം


കണ്ണുകളെ 
ഭയക്കുന്ന പെണ്‍കുട്ടീ
നിന്റെ, 
നിഗൂഢ നയനങ്ങള്‍ക്കെന്തൊരു
ആഴം....

പറയാത്ത കഥകളുടെയും
എഴുതാത്ത കവിതകളുടെയും 
അക്ഷയഖനി....

വായിച്ചെടുക്കാമെന്ന
വ്യാമോഹത്തോടെ
നോക്കിനോക്കിയിരിക്കെ
ഒരിക്കല്‍ ഞാനാ,
കയത്തില്‍
മുങ്ങിചാവും

ദിവ്യദര്‍ശിനീ....,
ആസന്ന മരണത്തില്‍
ആകുലപെട്ടിട്ടാണോ
എന്റെ നോട്ടമെത്തുമ്പോഴെല്ലാം
നീ ദൃഷ്ടി തെറ്റിക്കുന്നത്......???

പ്രതീക്ഷിക്കാതെ,
പെയ്ത് തോര്‍ന്ന
പേമാരിയില്‍
അകപ്പെട്ട്,
നനഞ്ഞൊട്ടിയ
രണ്ട് കിളികള്‍ 
കൊക്കുകളാല്‍ 
പരസ്പരം
ചിറക് ചികയുന്നു.......

Wednesday, June 26, 2013

:(

അടയാളപ്പെടുത്താന്‍
ഇത്തിരിപോലും
ഇടമില്ലാത്തൊരിടത്ത്
എന്നെക്കുറിച്ചുള്ള
ഓര്‍മ്മകള്‍
ആത്മഹത്യ
ചെയ്തിരിക്കുന്നു പോലും........

ശരീരം നശ്വരം
ആത്മാവോ അനശ്വരം.

ആകൃതിയില്ലാതെ
നിനക്ക് ചുറ്റും
പറന്നുനടക്കുന്നു
ചിറകുമുളച്ചൊരു പ്രണയം....

Wednesday, June 12, 2013

ശിലാജലം


















എളുപ്പത്തില്‍
അതിവേഗം 
നിന്നിലണയാനുള്ള 
കൂര്‍മ്മബുദ്ധിയായിരുന്നു
രണ്ട് കൈവഴികളിലൂടെയുള്ള
ഒഴുക്കിന് പിന്നില്‍.
മന്ദബുദ്ധി... 
എന്നിട്ടിപ്പോ,
എന്നിലവശേഷിക്കുന്നില്ലൊന്നും
നിന്നിലെത്തിയതുമില്ല
കൈവഴികളോ 
നിറഞ്ഞ് കവിഞ്ഞ്
നിശ്ചലം...... 

Saturday, May 25, 2013

വഴികാണിക്കാമോ....???














വെലങ്ങനെ വരകളുള്ള
ഡയറി പേജുകളിലൊന്നില്‍
ചെമപ്പ് മഷികൊണ്ട്
ഒത്തനടുക്കൊരു
കോട്ടവരച്ച്, ചുറ്റും
കുത്തിവരകളാലൊരു 
കുന്നുണ്ടാക്കി, കീഴെ
കുനുകുനാന്ന്
കുറിച്ച് വച്ചിരിക്കുന്നു,
രക്ഷപ്പെടാന്‍ 
വഴികാണിക്കാമോയെന്ന്...

അലസമായ വായനക്കിടയില്‍
അറിയാതെ കണ്ണിലുടക്കിപ്പോയതാണ്
മറിച്ചൊഴിവാക്കാന്‍ മനസ്സനവദിച്ചില്ല.

ഒട്ടുമമാന്തിക്കാതെ
ഉയിരും മുറുകെ പിടിച്ച്
ഊടുവഴികളിലൂടൊരുപാടലഞ്ഞു.

ഒടുവിലറിഞ്ഞു
അടവാണെന്നറിയാതെ
അകപ്പെട്ടിരിക്കുന്നു

വിഡ്ഢി,
തടവറയിലായിരിക്കുന്നു
രക്തവര്‍ണ്ണമുള്ള
കൊച്ച് കോട്ടയ്ക്കകത്ത്,

വഴികാണിക്കാമോ..???

Sunday, May 19, 2013

!!!!

തനിച്ചിരിക്കുമ്പോള്‍ 
താനേ തുറക്കുന്നു
തിരിച്ചറിവുകളുടെ പെട്ടകം
താഴിട്ട് പൂട്ടാന്‍, 
തല്ലിതകര്‍ക്കാന്‍
താനും കൂടാമോ.....???

Friday, April 19, 2013

പാപി....???

ദു: ഖവെള്ളിക്കും 
വെറും വെള്ളിക്കുമിടയില്‍
ക്രൂശിതനായി 
ഏഴുനാള്‍.

കാലമേല്‍പ്പിച്ച 
തിരുമുറിവുകള്‍
ഉമ്മവച്ച്
ഉണക്കുമോ???

പറുദീസയുടെ 
പടവുകള്‍ 
കൈകോര്‍ത്തൊന്നിച്ച്
കയറുമോ???

പുനര്‍ജ്ജനിയുടെ
മധുരസ്വപ്‌നങ്ങളില്‍
മുഴുകി
മൃതപ്രാണനായങ്ങിനെ

ഒടുവില്‍ 
ഏഴാംനാള്‍
മറുപടിയെത്തി

പാപികള്‍ക്ക് 
ഉയര്‍ത്തെഴുന്നേല്‍പ്പില്ല പോലും.

അല്ല
ഒന്ന് ചോദിച്ചോട്ടെ....,

പാവനമായൊരു
ഹൃദയം
പകുത്തുനല്‍കുന്നവന്‍
എങ്ങിനെ
പാപിയാവും....???.

Thursday, April 18, 2013

യക്ഷി

നിരയൊത്ത പല്ലുകള്‍ കാട്ടി 
വെളുക്കെ ചിരിച്ച്, 
വലിച്ചടുപ്പിച്ച്, 
ചോരയത്രയും
കുടിച്ചൂറ്റി
കൊല്ലാതെ കൊന്ന്
വലിച്ചെറിഞ്ഞവള്‍.....

Tuesday, April 2, 2013

കള്ളി


പണ്ടൊരിക്കല്‍ 
തിരസ്‌കരിക്കപ്പെട്ടവന്റെ 
തീവ്രവേദനകളെക്കുറിച്ച്
വാചാലനായപ്പോള്‍
വിദൂരതയിലേക്ക്
കണ്ണ് പായിച്ചിരുന്ന്
ഒടുവിലെല്ലാത്തിനും
ശരിവച്ച് 
തലയനക്കി നീ

പിന്നീടൊരിക്കല്‍
പ്രിയപ്പെട്ടവരുടെ 
പിണക്കങ്ങള്‍ 
സൃഷ്ടിക്കുന്ന
ശൂന്യതയെക്കുറിച്ച്
സംവദിച്ചപ്പോഴും
മുരടനക്കലിലൂടെ 
മറുപടിയെത്തിയത് 
മറ്റെങ്ങോ ദൃഷ്ടി
പായിച്ചായിരുന്നു


ഇന്നലെയെന്റെയിഷ്ടം
തുറന്ന് കാണിച്ചപ്പോള്‍
അസപ്ഷടമായ
വാക്കുകളുടെ
അകമ്പടിയോടെ
നിഷേധത്തിന്റെ 
ചുമലനക്കിയതും
കണ്ണില്‍ നോക്കാതെ

കണ്‍മഷിയെഴുതാത്ത
കണ്ണുകളില്‍
വ്യഥാ
ഒളിപ്പിച്ച് വയ്ക്കാന്‍
ശ്രമിക്കുന്നതിന് 
പിന്നാലെയാണോമനേ
ഇപ്പഴുമെന്റെ ഭ്രമണം

Sunday, March 31, 2013

സമസ്യ















എത്ര ശ്രമിച്ചിട്ടും
നമുക്കിടയിലെ 
ദൂരമിപ്പഴും 
അങ്ങിനെത്തന്നെ.

സ്ഥായിയായ
അകലവും
സ്ഥലകാലവും
സൂക്ഷിച്ച് 
ചുറ്റിത്തിരിയുന്ന
ഇരവ്പകലുകള്‍.

തേടിപ്പിടിച്ച് കിട്ടിയ
നൂറ്റൊന്ന് വഴികളില്‍
പലതും ഞാന്‍ 
പയറ്റി.

നല്ല വാക്ക് 
കൊണ്ടെങ്ങിനെ
വാരിപുണരാം???
നല്ല നോട്ടം 
കൊണ്ടെങ്ങിനെ
കോരിത്തരിപ്പിക്കാം???
മൃദുസ്പര്‍ശനത്താലെങ്ങിനെ
മോഹനിദ്രയിലാഴ്ത്താം???

പരിണിതഫലമോ
പരമദയനീയം!!!

വിറയ്ക്കുന്ന 
വിരലുകളാലെഴുതുന്ന
വാക്കുകള്‍ മുഴുവന്‍
വികൃതമയം.
പൂട കുറഞ്ഞ പുരികവും
ചുളിവുകളും കൂടി
നോട്ടം ക്രൂദ്ധമാക്കുന്നു.
തോലുരഞ്ഞ
കൈകള്‍ കൊണ്ടുള്ള
തലോടല്‍
അറപ്പും.

സമസ്യക്കുത്തരം തേടി
വെറുതെ 
സമയം കളയുമ്പോഴും,
പ്രതീക്ഷിക്കുന്നു
ണ്ടൊരശരീരി.

കൊട്ടനിറയെ 
കോംപ്ലക്‌സുകളുമായി 
ചുറ്റിത്തിരിയുന്ന
വഴിവാണിഭക്കാരാ
എന്റെ സത്രത്തിലേക്ക്
സുസ്വാഗതം...........

Monday, November 12, 2012

സാറ്റ്..................!















എനിക്കങ്ങിനെയെന്ന് 
നിനക്കറിയാമെന്നെ-
നിക്കുറപ്പാ...

നിനക്കുമങ്ങിനെയെ-
ന്നെനിക്കു
സുനിശ്ചയം

പിന്നെയുമെന്തിനാ-
ണിനിയുമീ
അറിയാഭാവം 
നടിക്കുന്നതെന്നാണ-
വരുടെ ചോദ്യം

നിറുത്താം 
നമുക്കീ 
ഒളിച്ചുകളി
സാറ്റ്..................!

Wednesday, October 17, 2012

ഞൊടിയിടയില്‍ 
കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് 
കടന്ന് വന്നൊരു മിന്നല്‍ 
നെഞ്ചില്‍ തറച്ച് മരിക്കുന്നു.

സ്വാഭാവികം
അസ്വാഭാവികം
അരും കൊലപാതകം
ആത്മഹത്യ
നിഗമനങ്ങള്‍ നീളുന്നു

എന്ത് തന്നെയായാലും
ഒരു തീരാമുറിവിന്റെ അലങ്കാരം കൂടി
എനിക്ക് സ്വന്തം

എന്തോ.....
ഇത്തവണ ചോര കിനിയുന്നില്ല
വാര്‍ന്ന് പോയി തീര്‍ന്നു കാണും........

Tuesday, June 19, 2012

പിണക്കം



                           തല പെരുപ്പിക്കുന്ന മൗനം.
                           താനേ അരിച്ചെത്തുന്ന  വിഷാദം.
                           കെട്ടഴിഞ്ഞോടിപ്പോകുന്ന ചിന്തകള്‍.
                           കെട്ടിയിട്ടു നോവേറ്റുന്ന   സാമീപ്യം.
                           തെന്നി മാറുന്ന തണല്‍ പച്ച.
                           വെയില്‍ കൊണ്ട് വലഞ്ഞ്‌,
                           വഴി തെറ്റിയലയുന്ന കാഴ്ചകള്‍.
                           കാതുകളില്‍ കനത്തില്‍ മുഴങ്ങുന്ന നിശ്വാസങ്ങള്‍.
                           വീണുടയുന്ന നെടുവീര്‍പ്പുകള്‍.........

                          വാക്കുകള്‍ തേടി  വലയുന്നവര്‍
                          നമുക്കിടയില്‍
                          സംഭാഷണങ്ങളുടെ വട്ടമേശ സമ്മേളനം !!!!!!

Saturday, June 16, 2012

സിനിസിസം














                                കണ്ണില്‍
                               നോക്കി നീ,
                               കള്ളം
                               പറഞ്ഞന്നുത്തുടങ്ങി,
                               മനസ്സിലീ
                               കള്ളനുംപോലീസും
                               കളി .....!

Friday, February 17, 2012

മന്ത്രവാദിനി



വരിഞ്ഞു മുറുക്കുന്ന
ഓര്‍മ്മകളുടെ
ശവപ്പെട്ടിയിലേയ്ക്ക്
താണിറങ്ങുന്ന
തണുത്ത
കൈത്തലങ്ങള്‍ .....!

   ഒരു മാത്ര,
   വിറയാര്‍ന്ന
   ഇടത്തേ കൈത്തലത്താല്‍
   തഴുകി, തലോടി,
   വിരലുകളാല്‍
   ഭൂതകാലത്തില്‍
   പ്രവേശിച്ച
   പ്രേതപിശാച്ചുക്കളുടെ
   എണ്ണം പിടിച്ച്,
   ഏറ്റു വാങ്ങുവോള്‍ .


അതേ സമയം
ആത്മാവൊഴിഞ്ഞു
നിര്‍ജ്ജീവമായ
ശരീരത്തിന്
ചൂട് പകര്‍ന്നു,
കൂട് വിട്ടു കൂട് മാറാന്‍
താന്ത്രിക താളിയോലകളുടെ
കെട്ടഴിക്കുന്ന
വലത്തേ കൈത്തലം.


   മറ്റൊരാത്മാവിനെക്കൂടി
   ശുദ്ധീകരിച്ച്
   സ്വയം
   പാപിയായോള്‍....!


ഒരേ സമയം
കറുത്ത കനവുകളെ
എണ്ണിയെണ്ണി
ഏറ്റു വാങ്ങിയും,
അതേമാത്ര
നിര്‍ജ്ജീവതയില്‍
ജീവന്‍ വിളക്കിച്ചേര്‍ത്ത്
വെളുത്ത നിനവുകളിലേയ്ക്ക്
കുരുക്കഴിച്ച്
പറത്തി വിടാന്‍
യത്നിക്കുന്ന
സ്വാര്‍ത്ഥ സൗഹൃദം...!


   മന്ത്രവാദിനീ....,
   നിന്റെ നേര്‍ത്ത
   വിരലുകളിലെയീ
   മാന്ത്രികത
   നിലയ്ക്കാതിരുന്നുവെങ്കില്‍........! 

Saturday, December 3, 2011

രോഗി



ഡോക്ടര്‍....,
മറക്കാന്‍
ശ്രെമിക്കുന്ന
ഓര്‍മകള്‍ക്കും .... 
ഓര്‍ക്കാന്‍
ശ്രെമിക്കുന്ന
മറവികള്‍ക്കും
ജീവനും
മരണവും
സംഭവിക്കുന്നതാണെന്റെ
പ്രശ്നം...